ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാരിന് പിന്തുണയുമായി അമിത് ഷാ. ഹത്രസ് സംഭവം വഷളാകാൻ കാരണം പോലീസിന്റെ വീഴ്‌ചയാണെന്നും യോഗി സർക്കാരിന്റെ തെറ്റല്ലെന്നും അമിത് ഷാ വാദിച്ചു. കേസ് അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക സംഘത്തെ യോഗി ആദിത്യനാഥ് നിയോഗിച്ചെന്നും ഇത് ശരിയായ നിലപാടായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
രാജസ്‌ഥാനിലും ഹത്രസിലും പീഡനം നടന്നത് ഒരേ ദിവസമാണ്. എന്നാൽ ഹത്രസ് മാത്രമാണ് ചർച്ചയാകുന്നത്. ഇത്തരം സംഭവങ്ങളിൽ രാഷ്‌ട്രീയം കളിക്കുന്നത് എന്തിനാണെന്നാണ് അമിത് ഷാ ചോദിക്കുന്നത്. രാജ്യത്ത് പോലീസ് പരിഷ്‌കരണം കൊണ്ട് വരേണ്ടതുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഷാ ഇക്കാര്യം പറഞ്ഞത്. അർധരാത്രിയിൽ ബന്ധുക്കളെ ഒഴിവാക്കിക്കൊണ്ട് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതിനെ പറ്റി ചോദ്യം ഉയർന്നപ്പോഴും രാഷ്‌ട്രീയം കളിക്കുന്നു എന്ന മറുപടിയാണ് ഷാ നൽകിയത്. ചില പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. അന്വേഷണത്തിന്റെ മുഴുവൻ ചുമതലയും കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ രാഷ്‌ട്രീയം കളിക്കുന്നത് ശരിയായ കാര്യമല്ല- അമിത് ഷാ പറഞ്ഞു.
സർക്കാർ നിയോഗിച്ച സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തു വന്നാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്