തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യൂ മന്ത്രി ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദർശനത്തെ കുറിച്ച് സ്‌പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു.
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൻസൺ മവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പിൽ ഉപയോഗപ്പെടുത്തി എന്നതായിരുന്നു അനിതക്കെതിരായ പരാതി.
അതേസമയം, മോൻസൺ മാവുങ്കൽ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ കയറിയതിൽ കൃത്യമായ ഉത്തരം നോർക്കയ്ക്കുമില്ല. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഇന്ന് വിശദീകരിച്ചത്.
Read Also: തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചു