കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്‌റ്റഡി കാലാവധി. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വർണക്കടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്നും കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.
അതേസമയം കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്‌റ്റംസ് പറയുന്നത്. ഫോൺ രേഖകൾ അടക്കം ഇതിനുള്ള തെളിവാണെന്നും കസ്‌റ്റംസ് ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്ന് വ്യക്‌തമായിട്ടുണ്ട്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്‌ഥിതിയാണ്; കസ്‌റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആഡംബര ജീവിതമാണ് അർജുൻ നയിച്ചിരുന്നതെന്നും ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും കസ്‌റ്റംസ് പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ആണ് കസ്‌റ്റംസ് കോടതിയെ അറിയിച്ചത്.
Most Read: സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്