പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്.
കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സ്വർണ വ്യാപരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്തെന്നാണ് കേസ്. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്.
സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്‌ഥാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്‌ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു.
കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്‌തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പോലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ ആയങ്കി കസ്‌റ്റംസിന്റെ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.
Read Also: സംസ്‌ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2000 കോടി കടമെടുക്കും