കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.
സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്‌ഡിലാണ് സ്വർണം പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം ഉരുക്കി നൽകുന്ന കേന്ദ്രത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. കൊടുവള്ളി നഗരത്തിലെ ഒരു വീടിന്റെ മുകളിൽ സജ്‌ജീകരിച്ച സ്വർണം ഉരുക്കുന്ന കേന്ദ്രത്തിലായിരുന്നു ഡിആർഐയുടെ പരിശോധന.
റെയ്‌ഡിലാണ് 4.11 കോടി രൂപയുടെ സ്വർണവും 13.05 ലക്ഷം രൂപയും പിടികൂടിയത്. കരിപ്പൂർ എയർപോർട്ടിലൂടെ അടക്കം കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. സ്വർണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫർ, കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
കാലങ്ങളായി വീടിന്റെ ടെറസിൽ വെച്ച് ഇവർ കടത്തുസ്വർണം ഉരുക്കിയിരുന്നതായാണ് ഡിആർഐ സംഘം വിശദമാക്കുന്നത്. ഇവിടെ നിന്ന് കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വർണവും കണ്ടെടുത്തു. മിശ്രിത രൂപത്തിൽ വിമാനത്താവളങ്ങൾ വഴി കടത്തിക്കൊണ്ടുവരുന്ന സ്വർണം ഉരുക്കി നൽകുന്ന കേന്ദ്രമാണിത്. അടിവസ്‌ത്രത്തിലും ചെരുപ്പുകളിലും സ്വർണം ഒളിപ്പിച്ചു കൊണ്ടുവരുന്നതിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഡിആർഐ വ്യക്‌തമാക്കി.
കൊച്ചി ഡിആർഐ യൂണിറ്റിൽ നിന്നുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാംപ് ചെയ്‌ത് വരികയായിരുന്നു. കേന്ദ്രത്തിൽ സ്‌ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Most Read: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു