കൊച്ചി: നാളെ തിയേറ്ററുകളിലെത്തുന്ന ‘ക്രിസ്‌റ്റഫർ’ സിനിമയുടെ പരാജയം ലക്ഷ്യമിട്ട് വ്യാജപ്രചരണം. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തി എന്ന രീതിയിലാണ് പ്രചരണം. ഇതു സിനിമയെ തകർക്കാൻ ഉദ്ദേശിച്ചാണെന്നും വാർത്ത തികച്ചും വ്യാജമാണെന്നും ബി ഉണ്ണികൃഷ്‌ണൻ.
‘ഈ ആഴ്‌ച പുറത്തിറങ്ങുന്ന ചിത്രങ്ങൾ മുതൽ ഇനിയങ്ങോട്ട് തിയേറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തി സിനിമ സംഘടന’ എന്ന രീതിയിലുള്ള വാർത്തകളാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നത്.
ഫെഫ്‌ക ജനറൽ സെക്രട്ടറിയും ‘ക്രിസ്‌റ്റഫർ’ സിനിമയുടെ സംവിധായകനുമായ ബി ഉണ്ണികൃഷ്‌ണന്റെ ഫോട്ടോ ഉൾപ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാർത്ത തികച്ചും വ്യാജമാണ്. തിയേറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല.
തന്റെ ഫോട്ടോ ഉൾപ്പെടുത്തികൊണ്ട് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ‘ക്രിസ്‌റ്റഫർ’ എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ ഉണ്ടാക്കിയ വാർത്തയാണ് പ്രചരിക്കുന്നതെന്നും ബി ഉണ്ണികൃഷ്‌ണനും വ്യക്‌തമാക്കി. തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് തിയേറ്ററുകളിൽ എത്തുന്ന ഓൺലൈൻ മാദ്ധ്യമങ്ങളെ വിലക്കാനും അതിലൂടെ സിനിമയുടെ പ്രചരണം തടയാനുമുള്ള ഒരു തന്ത്രമാണിതെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ക്രിസ്‌റ്റഫറിൽ അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നീ മൂന്ന് നായികമാരാണ് ഉള്ളത്. തെന്നിന്ത്യൻ താരം വിനയ് റായി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഉദയകൃഷ്‌ണയാണ് തിരക്കഥ. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി