തിരുവനന്തപുരം: കേരളത്തിൽ സ്‌ത്രീകൾക്കും, കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 1225 പോക്‌സോ കേസുകളാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്.
മലപ്പുറത്ത് മാത്രം 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്. തിരുവനന്തപുരത്ത് 140 കേസുകളും രജിസ്‌റ്റർ ചെയ്‌തു. കൊല്ലം-119, തൃശൂർ-119, കോഴിക്കോട്-105 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസുകളുടെ എണ്ണം. 2019ൽ സംസ്‌ഥാനത്താകെ 3609 പോക്‌സോ കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. 2020ൽ ഇത് 3019 കേസുകളായിരുന്നു
ഈ രണ്ട് വർഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പോക്‌സോ കേസുകളുടെ എണ്ണം ഉയർന്ന് നിൽക്കുന്നു. ലോക്ക്ഡൗൺ മൂലം വീടുകളിൽ തന്നെയാണ് കുട്ടികൾ കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല എന്നതാണ് വിഷമിപ്പിക്കുന്ന വസ്‌തുത.
2021 ഏപ്രിൽ വരെയുള കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഘത്തിന് ഇരയാക്കിയതായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് 572 കേസുകളാണ്. പോക്‌സോ കേസുകളിൽ പകുതിയും ഇത്തരം പീഡനങ്ങൾ ആണെന്നുള്ളതാണ് ഞെട്ടിക്കുന്നത്.
പോലീസിന്റെ പുതിയ കണക്കുകൾ പ്രകാരം കുട്ടികൾ മാത്രമല്ല സ്‌ത്രീകളും കേരളത്തിൽ സുരക്ഷിതരല്ല. കഴിഞ്ഞ നാല് മാസത്തിനിടെ 4707 കേസുകളാണ് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ ഭർത്താവിൽ നിന്നും ഭർതൃ ഗൃഹത്തിൽ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളുടെ പേരിൽ 1080 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Read Also: ഒരു ആയങ്കിയും ശിക്ഷിക്കപ്പെടില്ല, പ്രതികൾക്ക് രാഷ്‌ട്രീയ കവചം; കുഞ്ഞാലിക്കുട്ടി