ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയസമാന സാഹചര്യത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്‌ടമായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിപാർപ്പിച്ചവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 17 ജില്ലകളിലായി 3.63 ലക്ഷം പേരാണ് ദുരിതം നേരിട്ടനുഭവിക്കുന്നത്.
അസം സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) റിപ്പോർട് അനുസരിച്ച് ബാർപേട്ട ജില്ലയിലെ ചെങ്ങയിലും, മോറിഗാവിലെ മയോംഗിലും ഓരോ കുട്ടികൾ വീതം മുങ്ങിമരിച്ചു. അസമിലെ വെള്ളപ്പൊക്ക കെടുതികൾ ഏതാണ്ട് അരലക്ഷത്തോളം കുട്ടികളെയാണ് ബാധിച്ചിരിക്കുന്നത്. അതിനിടെയാണ് രണ്ട് കുട്ടികൾ മരണപ്പെട്ടതും. സംസ്‌ഥാനത്താകെ നാൽപത്തിനാല് ദുരിതാശ്വാസ ക്യാംപുകളിലായാണ് ദുരന്ത ബാധിതരെ താമസിപ്പിച്ചിരിക്കുന്നത്.
ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാങ്, ഡാരംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ഗോലഘട്ട്, ജോർഹട്ട്, കമ്രുപ്, പടിഞ്ഞാറൻ കർബി ആംഗ്‌ലോംഗ്, ലഖിംപൂർ, മജുലി, മോരിഗാവ്, നാഗോൺ, നൽബരി, ശിവസാഗർ എന്നിവിടങ്ങളിലായി 3,63,100ത്തിൽ അധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിലവിൽ 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആണെന്നും ആകെ 30,333.36 ഹെക്‌ടർ കാർഷിക വിളകൾ വെള്ളപ്പൊക്കത്തിൽ നശിച്ചതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Read Also: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും