കോട്ടയം: പാലായിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പൂഞ്ഞാര്‍ സ്വദേശികളായ ജെയിംസ്, മകന്‍ നിഹാല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജെയിംസിന്റെ മകളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയുടെ ഉത്തരവ് കൈമാറാനെത്തിയ കോടതി ഗുമസ്‍ത റിന്‍സിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു. തന്നെ കല്ലുകൊണ്ട് ഇടിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ ഈരാറ്റുപേട്ട പോലീസാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
ജെയിംസിന്റെ മകള്‍ ഹേമയും ഭര്‍ത്താവ് തലയോലപ്പറമ്പ് സ്വദേശി അമലും തമ്മില്‍ വിവാഹമോചനത്തിന് പാലാ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ജര്‍മനിയിൽ ആയിരുന്ന ഹേമയും അമലും അടുത്തിടെയാണ് നാട്ടിലെത്തിയത്. എന്നാൽ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഹേമ മകള്‍ ഹെലനുമായി കഴിഞ്ഞ 28ന് ജര്‍മനിയിലേക്കു മടങ്ങി. ഇതിനിടെ കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ട് അമൽ കോടതിയിൽ ഹരജി സമർപ്പിച്ചു. തുടർന്ന് കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിന് വെളിയില്‍ കൊണ്ടുപോകരുതെന്ന് കുടുംബ കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് കൈമാറാൻ എത്തിയപ്പോഴാണ് ജെയിംസും മകനും ചേർന്ന് ഗുമസ്‍തയെ ആക്രമിക്കാൻ ശ്രമിച്ചത്.
കോടതി ജീവനക്കാരി അമലിന്റെ ആളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. അമലിന്റെ കാറിലായിരുന്നു ഇവർ സ്‌ഥലത്ത് എത്തിയത്.
Most Read: കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവെച്ച സംഭവം; നഴ്‌സിന് സസ്‌പെൻഷൻ