ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഇന്ന് വൈകുന്നേരത്തോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ബിനീഷ് മോചിതനായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ബിനീഷ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് കേസിന് പിന്നിലെന്ന് വ്യക്‌തമാക്കി. കൂടാതെ ഇഡി പറഞ്ഞ പേരുകൾ വെളിപ്പെടുത്താൻ തയ്യാറായെങ്കിൽ ജയിൽവാസം ഇത്രയും നീണ്ടു പോകില്ലായിരുന്നെന്നും ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ എത്തിയ ശേഷം വിശദമായി സംസാരിക്കുമെന്ന് വ്യക്‌തമാക്കിയ ബിനീഷ് കോടിയേരി ബാലകൃഷ്‌ണനെതിരായ രാഷ്‌ട്രീയ നീക്കമായിരുന്നു ഈ കേസെന്നും അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിന് പുറമേ അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളും കോടതി മുന്നോട്ട് വച്ചിരുന്നു.
ഇന്നലെ ജാമ്യം നിൽക്കാനെത്തിയ 2 പേർ പിൻമാറിയതോടെയാണ് ബിനീഷിന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. തുടർന്ന് ഇന്ന് മറ്റ് രണ്ട് ജാമ്യക്കാർ കോടതിയിൽ ഹാജരായതോടെയാണ് ബിനീഷ് ജയിൽ മോചിതനായത്. അതേസമയം ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.
Read also: കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ്; നിരക്കുകൾ പ്രഖ്യാപിച്ചു