ന്യൂഡെൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്‌ഥകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. അതേസമയം വ്യക്‌തി നിയമങ്ങളിലേക്ക് കടന്നുകയറുന്ന ദിശയിലേക്ക് സുപ്രീംകോടതിയെ നയിക്കാനാണ് ഹരജിക്കാരൻ നോക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. ബിജെപി നേതാവായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി സമർപ്പിച്ചത്.
അങ്ങേയറ്റം കരുതലോടെയാണ് സർക്കാരിന് നോട്ടീസ് അയക്കുന്നതെന്ന് വ്യക്‌തമാക്കിയ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ എന്തിനാണ് ഹിന്ദു മുസ്‌ലിം സമുദായങ്ങളെ ഒരേ തരത്തിൽ കൊണ്ടുപോകുന്നതെന്ന ചോദ്യവും ഹരജിക്കാരനോട് ഉന്നയിച്ചു. വ്യക്‌തിനിയമങ്ങൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം തകർക്കുന്നതാണ് ഹരജിക്കാരന്റെ ആവശ്യം. ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യൻ മതങ്ങളിൽ എന്ത് സ്വീകരിക്കണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മതപരമായ അവകാശങ്ങൾ മൗലികാവകാശങ്ങളെ അതിലംഘിക്കുണ്ടെന്നായിരുന്നു ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകയുടെ മറുപടി.
പരപുരുഷ ബന്ധവും പരസ്‌ത്രീ ബന്ധവും കുഷ്‌ഠരോഗവും ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കും വിവാഹത്തിൽ നിന്നും മോചനം നേടാനുള്ള കാരണമാണെന്നും പാഴ്‌സികൾക്കും മുസ്‌ലിംകൾക്കും അങ്ങനെയല്ലെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു. ഷണ്ഡത്വം ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ന്യായമാണെകിൽ ക്രിസ്ത്യാനികൾക്കും പാഴ്‌സികൾക്കും അങ്ങനെ അല്ല. ശൈശവ വിവാഹം ഹിന്ദുക്കൾക്ക് വിവാഹ മോചനത്തിനുള്ള ന്യായമാണെങ്കിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പാഴ്‌സികൾക്കും അങ്ങനെയല്ലെന്നും അതെല്ലാം ഏകീകരിക്കണമെന്നും അവർ കോടതിയിൽ ആവശ്യപ്പെട്ടു.