ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് വയസുള്ള മാഗ്‌മിന്‍ലാലും 22 വയസുള്ള ലാഗ്ഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഏഴ് പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാൽ ചികിൽസയിലിരിക്കെ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌ഫോടനം നടന്ന സ്‌ഥലത്ത് മോര്‍ട്ടാര്‍ ഷെല്ലിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്‌ച വൈകുന്നേരമാണ് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സ്‌ഫോടനമുണ്ടായത്. വൈകുന്നേരം 7.30ഓടെ ഗാംഗ്പിമുവാല്‍ ഗ്രാമത്തിലായിരുന്നു സ്‌ഫോടനം. യാദൃശ്‌ചികമായി ഉണ്ടായ സ്‌ഫോടനമെന്നാണ് സംഭവത്തിൽ പോലീസിന്റെ പ്രതികരണം.
ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതാണെന്നും, വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെൽ കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നും ഉള്ള സംശയങ്ങളുണ്ട്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു.
ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂര്‍ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 15 വനിതാ സ്‌ഥാനാർഥികള്‍ അടക്കം 173 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. 12,22,713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യുക. സ്‌ഫോടനത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ജില്ലാ കമ്മീഷണറുടെ പ്രതികരണം.
Most Read: അതിർത്തികൾ അടയ്‌ക്കാൻ തീരുമാനിച്ച് യുക്രൈൻ; 28 മുതൽ പ്രവേശനമുണ്ടാകില്ല