ന്യൂഡെൽഹി: മണിപ്പൂരിൽ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായത്. നിലവിൽ തുടർച്ചയായി രണ്ടാം തവണയാണ് മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 31 സീറ്റുകൾ നേടി ബിജെപി മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി ആകുകയായിരുന്നു.
അതേസമയം തന്നെ 9 സീറ്റുകൾ നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി വലിയ മുന്നേറ്റമാണ് ഇത്തവണ കാഴ്‌ച വച്ചത്. 20 മണ്ഡലങ്ങളിലാണ് എൻപിപി ഇത്തവണ മൽസരിച്ചത്. ഇതോടെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി എൻപിപി മാറിയിട്ടുണ്ട്.
എന്നാൽ മണിപ്പൂരിൽ ഉറച്ച വേരുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ ഇതോടെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ട സ്‌ഥിതിയാണ് നിലവിൽ.
Read also: മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു