തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ 61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്‌റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. സംഘത്തിൽ രണ്ട് മലയാളികളുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 22ന് അഞ്ച് ബോട്ടുകളിലായി പുറപ്പെട്ടതായിരുന്നു ഇവർ. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ.
അസം സ്വദേശികളായ അഞ്ച് പേരും ബാക്കി തമിഴ്‌നാട് സ്വദേശികളുമാണ്. നിയമനടപടികളിൽ കുടുങ്ങിയാൽ പ്രതിസന്ധി കൂടുമെന്നതിനാൽ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവർ.
തൊഴിലാളികളെ മോചിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം പുരോഗമിക്കുകയാണ്. പിടിയിലായവർക്ക് നിയമസഹായം നൽകാൻ കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഇടപെടൽ നടത്തി. വേൾഡ് മലയാളി ഫെഡറേഷൻ ഇവർക്ക് വേണ്ട സഹായം എത്തിച്ച് നൽകിയിട്ടുണ്ട്.
മാർച്ച് 12നാണ് സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മൽസ്യ തൊഴിലാളികൾ പിടിയിലായത്. മൽസ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്‌തമായ സെയ്‌ഷെൽസിൽ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
വൻ തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് വിവരം. ഉപജീവനം നഷ്‌ടമാകുന്ന അവസ്‌ഥയിലാണ് തൊഴിലാളികൾ. ഇതൊഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Most Read: ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്