തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വാദിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്. ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും രഞ്‌ജിത്ത് പറഞ്ഞു.
“അയാള്‍ക്ക് വേണ്ടി ഞാന്‍ ഒരു മാദ്ധ്യമത്തിലും ചര്‍ച്ചക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്‌തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്‌തുവെന്ന് വിശ്വസിക്കാന്‍ ഇഷ്‌ടമല്ലായിരുന്നു.”
ജയിലിൽ ദിലീപിനെ കണ്ടത് യാദൃശ്‌ചികമായാണ്. നടൻ സുരേഷ് കൃഷ്‌ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. യാത്രയിലുടനീളം സുരേഷ് കൃഷ്‌ണക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് 10 മിനിറ്റ് സബ് ജയിലിന്റെ അവിടെയൊന്ന് നിര്‍ത്തണമെന്നും ദിലീപിനെ കാണണമെന്നും പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോയെന്നും ചോദിച്ചു.
ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്. എന്നാൽ പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ താനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്‌ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. അവര്‍ അടുത്ത ബന്ധമുള്ളവരായിരുന്നു. സുപ്രണ്ടും ഞാനും ജയിലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമയെകുറിച്ചാണ് സംസാരിച്ചത്. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണ് എന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.
“ഞാന്‍ അവിടെ പോയി എന്നത് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന മഹത്തായ കാര്യത്തെ വിലകുറച്ചു കാണിക്കുന്നവരോട് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് ഞാന്‍ മുന്നോട്ട് പോകും.”
ഭാവനയെ ഞാന്‍ വിളിച്ചത് തെറ്റായിപ്പോയി എന്ന നിലയിലാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. അനുരാഗ് കശ്യപും ആ വേദിയിലുണ്ടായിരുന്നു. അനുരാഗ് അദ്ദേഹത്തിന്റെ ജൻമനാടായ യുപിയില്‍ കാലുകുത്തിയിട്ട് 6 വര്‍ഷമായി. നിര്‍ഭയമായി സഞ്ചരിക്കാവുന്ന ഇന്ത്യയിലെ രണ്ട് സംസ്‌ഥാനങ്ങളില്‍ ഒന്ന് കേരളവും മറ്റൊന്ന് തമിഴ്‌നാടുമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്നും രഞ്‌ജിത്ത് പറഞ്ഞു.
ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് ഭാവനയെ ഐഎഫ്എഫ്‌കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയത്. തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നു എന്നും രഞ്‌ജിത്ത് കൂട്ടിച്ചേർത്തു.
Most Read: ഐഎസ്എല്‍ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ