കോഴിക്കോട്: പശ്ചിമ ഘട്ടത്തിലെ 74 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള വന്യജീവി സങ്കേതമാണ് മലബാറിൽ ഉള്ളത്. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലായാണ് ഈ സങ്കേതം സ്‌ഥിതി ചെയ്യുന്നത്. വയനാട് വന്യജീവി സങ്കേതവുമായി അടുത്ത് കിടക്കുന്ന പ്രദേശമാണിത്.
കേരളത്തിലെ പതിനാറാമത്തെ വന്യജീവി സങ്കേതവും കോഴിക്കോട് ജില്ലയിലെ ഏക സങ്കേതവും ഇത് തന്നെയാണ്. നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ അതിർത്തികളിലാണ് ഈ പ്രദേശം. പെരുവണ്ണാമൂഴി റേഞ്ചിലെ പന്നിക്കോട്ടൂർ റിസർവ് വനത്തിനോട് ചേർന്നുള്ള പ്രകൃതി രമണീയമായ പ്രദേശമാണിവിടം.
മലബാര്‍ വന്യജീവി സങ്കേതം ബഫര്‍ സോണ്‍ വിസ്‌തൃതിയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പം പരിഹരിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. വിഷയത്തില്‍ കര്‍ഷകരുടെയും പ്രദേശ വാസികളുടെയും ആശങ്ക കണക്കിലെടുത്താണ് തീരുമാനം.
താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ടിപി രാമകൃഷ്‌ണൻ തീരുമാനം അറിയിച്ചത്. കേന്ദ്ര വിജ്ഞാപനത്തെ തുടര്‍ന്ന് ബഫര്‍ സോണില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുകയും ജനവാസ മേഖലകളില്‍ നിയന്ത്രണങ്ങള്‍ വരികയും ചെയ്യുന്നത് കടുത്ത ആശങ്ക സൃഷ്‌ടിച്ചിരുന്നു. മലയോര കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഉത്തരവ് തിരിച്ചടിയാവും.
എന്നാല്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.