ഒട്ടാവ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകും. എയർ കാനഡയും എയർ ഇന്ത്യയും നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യോമഗതാഗതം പൂർവസ്‌ഥിതിയിലേക്ക് മാറ്റാനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെയാണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
അതേസമയം നിയന്ത്രണം നീക്കിയതോടെ കാനഡയിലേക്ക് എത്തുന്ന യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. 18 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിസൾട്ടാണ് വേണ്ടത്. മുൻപ് കോവിഡ് പോസിറ്റീവ് ആയവർ അംഗീകൃത ലാബിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്ന് സ്‌ഥിരീകരിച്ച റിപ്പോർട് ഹാജരാക്കണം.
കാനഡയിലേക്കുള്ള ഫ്ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിൾ ശേഖരിച്ച തീയതി. യാത്രയ്‌ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമുണ്ട്.
Most Read: കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ