ന്യൂഡെല്‍ഹി : രാജ്യത്ത് ഇതുവരെ കോവിഡ് ഡ്യൂട്ടിക്കിടെ 382 ഡോക്‌ടർമാർക്ക് ജീവന്‍ നഷ്‌ടമായിട്ടുണ്ടെന്ന് ഐഎംഎ കണക്ക് പുറത്തു വിട്ടു. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിൽ മരിച്ച ഡോക്‌ടർമാരെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചില്ല എന്ന രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഐഎംഎ കണക്കുകള്‍ പുറത്തുവിട്ടത്. ആരോഗ്യപ്രവര്‍ത്തകരെ കേന്ദ്രം അവഗണിക്കുകയാണ് എന്നാണ് ഐഎംഎ ആരോപിക്കുന്നത്. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്‌ടർമാരുടെ കണക്കുകളോ വിവരങ്ങളോ ലഭ്യമല്ല എന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയ് പറഞ്ഞത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കാര്യമായതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ അത്തരം കണക്കുകള്‍ ഇല്ലാത്തതെന്നാണ് ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഈ നിലപാട് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഐഎംഎ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികളാണെന്ന് വിശേഷിപ്പിക്കുകയും എന്നാല്‍ കേന്ദ്രം അവര്‍ക്ക് നല്‍കേണ്ട ആദരവും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുകയാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇതുവരെ 382 ഡോക്‌ടർമാരാണ് കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഇവരില്‍ പല പ്രായത്തിലുള്ള ആളുകള്‍ ഉള്‍പ്പെടുന്നുണ്ട്. 27 വയസ്സ് ഉള്ള ഡോക്‌ടർ മുതല്‍ 85 വയസ് ഉള്ള ഡോക്‌ടർ വരെ. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു ജീവന്‍ നഷ്‌ടമായ ഇവരെ കുറിച്ച് പ്രസ്‌താവനയിൽ ഉള്‍പ്പെടുത്താത്തത് അവരോടുള്ള അവഗണന ആയി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് ഐഎംഎ ആരോപിച്ചു. ഒപ്പം തന്നെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡോക്‌ടർമാര്‍ക്ക് ജീവന്‍ നഷ്‌ടമായതും ഇന്ത്യയില്‍ ആണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
Read also : കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യുഎഇ