ചണ്ഡീഗഢ്: നാളത്തെ ഡെൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ ഹരിയാനയിൽ നിന്ന് പുറപ്പെട്ട കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കാൻ നാളെയും മറ്റന്നാളുമായി നിശ്‌ചയിച്ചിരുന്ന കർഷക സമരത്തിന് ഡെൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ച് പുറപ്പെട്ട കർഷകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
അംബാലയിൽ പോലീസ് സ്‌ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കർഷകർ മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ, ഈ പ്രതിസന്ധികളെ മറികടന്ന് കർഷകർ കർണാലിലേക്കുള്ള യാത്ര തുടർന്നു. ചിലർ ഇന്ന് രാത്രി സോനിപത്തിൽ ചിലവഴിച്ച ശേഷം നാളെ പുലർച്ചെ ഡെൽഹിക്ക് പുറപ്പെടും.
ഗഡ്‌ഗാവിലെ ഡെൽഹി-ഹരിയാന അതിർത്തിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ഡെൽഹിയിൽ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നും ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന തീവ്രത ഉയര്‍ത്തിക്കാട്ടിയാണ് മാര്‍ച്ചിന് അനുമതി തടയുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. രാജ്യ തലസ്‌ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ഡെൽഹി മാര്‍ച്ചുമായി എത്തിച്ചേരുക.
അഖിലേന്ത്യാ കിഷന്‍ സംഘര്‍ഷ കോ ഓഡിനേഷന്‍ കമ്മിറ്റി (AIKSCC), രാഷ്‌ട്രീയ കിസാന്‍ മഹാസംഘ് എന്നിങ്ങനെ വിവിധ കര്‍ഷക സംഘനകളായിരുന്നു മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഒരു ഏഴംഗ കമ്മിറ്റിയും നിലവിലുണ്ട്. മാർച്ച് നടത്താൻ അനുമതി തേടിയുള്ള എല്ലാ അപേക്ഷകളും പോലീസ് തള്ളിയെങ്കിലും ഡെൽഹിയിൽ എത്തുക എന്ന ലക്ഷ്യത്തോടെ കർഷകർ യാത്ര തുടരുകയാണ്.
Also Read: നിവാര്‍ ചുഴലിക്കാറ്റ്; ബിജെപിയുടെ വേല്‍യാത്ര നിര്‍ത്തിവച്ചു