ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ അതിന് മുൻപുള്ള വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ വിശദീകരിക്കുമെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലായിരുന്നു ചിദംബരത്തിന്റെ വിമർശനം.
“മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ, പകർച്ചവ്യാധി ഇന്ത്യയെ ബാധിക്കുന്നതിന് മുൻപ് 2017-18, 2018-19, 2019-20 കാലയളവിൽ സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിയെ നമ്മൾ എങ്ങനെ വിവരിക്കും? ദൈവത്തിന്റെ ദൂതയായ ധനകാര്യ മന്ത്രിക്ക് ഉത്തരം നൽകാനാകുമോ?”- ചിദംബരം ട്വീറ്റ് ചെയ്തു.
If the pandemic is an ‘Act of God’, how do we describe the mismanagement of the economy during 2017-18 2018-19 and 2019-20 BEFORE the pandemic struck India? Will the FM as the Messenger of God please answer?
— P. Chidambaram (@PChidambaram_IN) August 29, 2020
ജിഎസ്ടി വരുമാന നഷ്ടം പരിഹരിക്കാൻ മോദി സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് മാർഗനിർദ്ദേശങ്ങളും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീരുമാനമാണിതെന്നും ചിദംബരം ആരോപിച്ചു.
കോവിഡ് പകർച്ചവ്യാധി ദൈവത്തിന്റെ പ്രവൃത്തിയാണെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം. ”ഈ വർഷം നാം അസാധാരണമായ ഒരു സാഹചര്യമാണ് നേരിടുന്നത്. ദൈവത്തിന്റെ പ്രവൃത്തിയെ അഭിമുഖീകരിക്കുന്നതിനാൽ ഞെരുക്കം അനുഭവിക്കേണ്ടിവരും”- എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. വരുമാനം കുറഞ്ഞിട്ടും ഈ സാമ്പത്തികവർഷം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നൽകിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ജി.എസ്.ടി. വരുമാനം കുറയാൻ കോവിഡ് കാരണമായി. കഴിഞ്ഞവർഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. മാർച്ചിൽ നൽകിയ 13,806 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. ജി.എസ്.ടി. നഷ്ടപരിഹാരം നൽകാൻ സെസ് പിരിച്ചുകിട്ടിയത് 95,444 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.