ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ച് ചൈന. 40ൽ അധികം ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് ചൈനയിൽ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്‌ഥർക്കെതിരെ പിഴ, സസ്‍പെൻഷൻ, അറസ്‌റ്റ് തുടങ്ങിയ ശിക്ഷാ നടപടികളുണ്ട്.
ചൈനയിലെ കിഴക്കൻ നഗരമായ നാൻജിങ്ങിൽ നിന്നാണ് ഡെൽറ്റ വകഭേദം വ്യാപിച്ചത്. തുടർന്ന് രാജ്യത്തെ 31ഓളം പ്രവിശ്യകളുടെ പകുതിയോളം പ്രദേശങ്ങളെ ഡെൽറ്റ വകഭേദം ബാധിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 3 ആഴ്‌ചക്കിടെ ആയിരത്തോളം ആളുകൾക്കാണ് രാജ്യത്ത് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചത്. ഡെൽറ്റ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, കർശന പരിശോധനകളും നടത്തിയെങ്കിലും രോഗവ്യാപനം കുറക്കാൻ സാധിച്ചില്ല.
ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാത്ത പ്രാദേശിക ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. പ്രാദേശിക ഭരണകൂടത്തിൽ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്‌ഥർ, ആരോഗ്യ പ്രവർത്തകർ, വിമാനത്താവള അധികൃതർ എന്നിവരാണ് നടപടി നേരിട്ട ഉദ്യോഗസ്‌ഥരിൽ ഉൾപ്പെടുന്നത്.
Read also: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി