ചിറ്റൂർ: ആഭിചാര ക്രിയയുടെ ഭാഗമായി പെൺമക്കളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ മദനപല്ലേക്ക് സമീപമുള്ള ശിവ്നഗറിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഞായാറാഴ്‌ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ചിറ്റൂർ സ്വദേശികളായ പദ്‌മജയും ഭർത്താവ് പുരുഷോത്തമനും ചേർന്ന് മക്കളായ ആലേഖ്യ (27), സായി ദിവ്യ (22) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അമ്മ മാത്രമാണ് കൊല ചെയ്‌തതെന്നും പറയപ്പെടുന്നുണ്ട്. ദമ്പതികൾ അധ്യാപകരാണെന്നുള്ള വിഷയമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പിതാവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്‌ഥാനമായുള്ള ഗവ.ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്. പദ്‌മജ സ്വന്തം വിദ്യാഭ്യാസ സ്‌ഥാപനത്തിലെ പ്രിൻസിപ്പലുമാണ്. ഡംബെൽ പോലെയുള്ള മൂർച്ചയില്ലാത്ത വസ്‌തു കൊണ്ടാണ് ഇവർ മക്കളെ തലക്കടിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു.
ആഭിചാര ക്രിയയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് ദമ്പതികൾ പോലീസിനോട് വെളിപ്പെടുത്തി. ഇന്ന് സത്യയുഗമാണെന്നും മക്കൾ പുനർജനിക്കുമെന്നും മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് ഇവർ ക്രൂര കൃത്യം നടത്തിയത്. കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലിനൽകിയതെന്നും പുനർജനിക്കുന്നതിനായി ഒരു ദിവസം പ്രത്യേക പൂജകൾ നടത്തണമെന്നും ദമ്പതികൾ പോലീസിനോട് പറഞ്ഞു. പ്രദേശത്തെ മന്ത്രവാദിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കോവിഡ് വ്യാപനത്തിന് ശേഷം അധ്യാപക ദമ്പതികളുടെ പെരുമാറ്റം വളരെ വിചിത്രമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇവരുടെ വീട്ടിൽ നിന്ന് അസ്വാഭാവികമായ ശബ്‌ദങ്ങൾ കേട്ടതിനെ തുടർന്ന് അയൽവാസികൾ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവമറിഞ്ഞ സമീപവാസികൾക്ക് നടുക്കം വിട്ടുമാറിയിട്ടില്ല.
സംഭവ സ്‌ഥലത്തെത്തിയ പോലീസിനെ ദമ്പതികൾ ആദ്യം വീടിനകത്തേക്ക് കടത്തി വിട്ടില്ല. തുടർന്ന് ബലം പ്രയോഗിച്ച് പോലീസ് അകത്ത് കടന്നപ്പോഴാണ് പൂജാ മുറിയിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വളരെയധികം ബുദ്ധിമുട്ടിയാണ് മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ പോലീസിന് സാധിച്ചത്.
മക്കളെ പുനർ ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്ന് ഇവർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്‌തു! സംഭവസ്‌ഥലത്ത് വെച്ചുള്ള ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യ ശക്‌തികളാണു പെൺമക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്ന് ഇവർ പറഞ്ഞതായാണ് പോലീസ് വ്യക്‌തമാക്കുന്നത്.
കൊല്ലപ്പെട്ട ആലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ സായ് ദിവ്യ ബിബിഎ പൂർത്തിയാക്കിയ ശേഷം മുംബൈയിലെ എആർ റഹ്‌മാൻ സംഗീത സ്‌കൂളിലെ വിദ്യാർഥിനിയാണ്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലേക്ക് തിരികെ വന്നതായിരുന്നു സായ് ദിവ്യ.
Also Read: ലൈഫ് മിഷൻ; കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്