കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം ചെറുക്കാൻ പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ കുവൈറ്റ് വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്‌ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.
നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റെയ്നിൽ കഴിഞ്ഞ ശേഷം കുവൈറ്റിൽ എത്താമെന്ന സൗകര്യം മലയാളികൾ ഉൾപ്പടെ ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്‌തിരുന്നു. എന്നാൽ കുവൈറ്റിലേക്കുള്ള വിമാനത്തിൽ 35 പേർ മാത്രമേ പാടുള്ളൂവെന്ന നിയന്ത്രണം അത്തരം യാത്രക്കാരെയും പ്രയാസത്തിലാക്കി.
ദുബായിൽ എത്തിയ പലരും കുവൈറ്റിലേക്കുള്ള വിമാനത്തിൽ സീറ്റ് ലഭിക്കാതെ കുടുങ്ങുന്ന സ്‌ഥിതിയും ഉണ്ടായി. ഇപ്പോഴും നിരവധി പേർ ദുബായിലുണ്ട്. സന്ദർശക വിസയുടെ കാലാവധിയും ദുബായിലെ ഹോട്ടൽ വാടകയും അടക്കമുള്ള പ്രശ്‌നങ്ങൾ ഇവരെ പ്രതിസന്ധിയിൽ ആകുന്നുണ്ട്.
അതേസമയം, വന്ദേഭാരത് വിഭാഗത്തിലുള്ള വിമാനങ്ങൾ ചെറിയ തോതിലെങ്കിലും കുവൈറ്റ്-ഇന്ത്യ യാത്രക്ക് സഹായകരമാകുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രയിൽ കുവൈറ്റ് ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് മാത്രമേ യാത്ര അനുവദിക്കുന്നുള്ളൂ. എങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുള്ള യാത്രയിൽ ആർക്കും യാത്ര ചെയ്യാമെന്ന സൗകര്യം ആശ്വാസം നൽകുന്നതാണ്.
Also Read: ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ