ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കൗൺസിൽ യോഗം വെള്ളിയാഴ്‌ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും.
നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്‌ക്കണമെന്ന ആവശ്യവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിർദ്ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങൾ വെള്ളിയാഴ്‌ച ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും.
സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നത് പല സംസ്‌ഥാനങ്ങളിലെയും സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് മറികടക്കുവാൻ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക, തെലങ്കാന, ഒറീസ എന്നീ സംസ്‌ഥാനങ്ങൾ തങ്ങളുടെ മൂലധന ചെലവുകൾ വെട്ടിക്കുറയ്‌ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂലധന ചെലവുകൾ വലിയ തോതിൽ വെട്ടിക്കുറയ്‌ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം നിർണായകമായിരിക്കും.
Also Read: കൊവാക്‌സിന്റെ ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കും; ഭാരത് ബയോടെക്