കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. മന്ത്രിമാരായ ആർ ബിന്ദുവും വിഎൻ വാസവനും ചീഫ് വിപ്പ് എൻ ജയരാജനും കോളേജിലെത്തി വിദ്യാർഥികളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ കോളേജിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം പിൻവലിച്ചു.
തിങ്കളാഴ്‌ച കോളേജ് തുറക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ പരാതി പരിഹാര സെൽ പരിഷ്‌കരിക്കും. വിദ്യാർഥികൾ ആവശ്യപ്പെട്ടത് പ്രകാരം ഹോസ്‌റ്റൽ വാർഡനെ മാറ്റാനും ധാരണയായിട്ടുണ്ട്. താൽക്കാലികമായി ചുമതല മറ്റൊരാൾക്ക് നൽകും. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകില്ല. പോലീസ് നടപടികളിൽ വിദ്യാർഥികളും മാനേജ്‌മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ ഉന്നതതല ഉദ്യോഗസ്‌ഥർ കോളേജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട് നൽകാൻ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദ്ദേശം നൽകി. ഇതിനായി സിൻഡിക്കേറ്റ് അംഗം ഡോ. ജി സഞ്‌ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവർ ഇന്ന് കോളേജിലെത്തും. സംസ്‌ഥാന യുവജന കമ്മീഷനും സംഭവത്തിൽ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് തേടിയിട്ടുണ്ട്.
Most Read: വയനാട് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കം; കോഴിക്കോട് കളക്‌ട്രേറ്റിൽ മോക് പോളിങ്