തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27) എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ചൊവാഴ്‌ച രാത്രിയാണ് നഗരത്തിൽ ലോട്ടറി വിൽപന നടത്തുന്ന വടക്കുമ്പാട് സ്വദേശി ബാലചന്ദ്രനെ (60) തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ ഇയാളുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംശയം തോന്നിയതിനെ തുടർന്ന് വിശദ പരിശോധനക്കായി കോഴിക്കോട് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച ബാലചന്ദ്രൻ കുടുംബവുമായി അത്ര അടുപ്പത്തിലല്ല. പുതിയ ബസ് സ്‌റ്റാൻഡിൽ തന്നെയാണ് കിടപ്പ്.
മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് നടന്ന ഒരു കയ്യാങ്കളിയിൽ ഇയാൾക്ക് പരിക്കേറ്റിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകാരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.
Most Read: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 7 ഷട്ടറുകൾ അടച്ചു