ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് റദ്ദ് ചെയ്‌ത് ഗുജറാത്ത് ഹൈക്കോടതി. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി.
കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലയ്‌ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. നരേന്ദ്ര മോദിയ്‌ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നത്.
ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഈ വിവരങ്ങൾ തേടി ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്.
മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു ആണ് ഗുജറാത്ത് സർവകലാശാലയ്‌ക്കും ഡെൽഹി സർവകലാശാലയ്‌ക്കും ഈ നിർദേശം നൽകിയത്. എന്നാൽ സർവകലാശാലയെ കേൾക്കാതെയാണ് കമ്മീഷന്റെ ഉത്തരവെന്നും ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്നും കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
Read Also: ‘ലോകായുക്‌ത വിധി സമ്മർദ്ദം മൂലം’; നിയമപോരാട്ടം തുടരുമെന്ന് ആർഎസ് ശശികുമാർ