തിരുവനന്തപുരം: ലോകായുക്‌ത വിധിയിൽ നിയമപോരാട്ടം തുടരുമെന്ന് ഹരജിക്കാരൻ ആർഎസ് ശശികുമാർ. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കുമെതിരായ ഹരജിയിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. നീതിക്ക് വേണ്ടി സുപ്രീം കോടതി വരെ പോകേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും ശശി കുമാർ പറഞ്ഞു.
‘ലോകായുക്‌തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടു. ലാവലിൻ കേസ് പോലെ ഈ കേസും നീട്ടികൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസ് അന്തിമമായി നീട്ടികൊണ്ടു പോകാൻ അനുവദിക്കില്ല. ലോകായുക്‌ത ഫുൾ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. തനിക്ക് നീതി കിട്ടണം. ജഡ്‌ജിമാരെ സമ്മർദ്ദത്തിലാക്കുന്ന ചില നടപടികൾ രാഷ്‌ട്രീയക്കാർ സ്വീകരിക്കുന്നുണ്ട്. ലോകായുക്‌തക്ക് മേൽ ആ സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. അതാണ് ഇന്നത്തെ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്’- ആർഎസ് ശശികുമാർ വിശദീകരിച്ചു.
‘ലോകായുക്‌തയിൽ ഭിന്ന അഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. അപ്പോൾ, ബെഞ്ചിലെ ഒരാൾക്ക് സർക്കാരിനെതിരായ അഭിപ്രായമാണ് ഉള്ളത്. അത് ഏറെ പ്രാധാന്യം അർഹിക്കുന്നതും ഗൗരവമുള്ളതുമാണ്. ഒരു ജഡ്‌ജി പ്രതികൂലമായി വിധി എഴുതിയതിനാൽ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാകണം. എന്ത് സമ്മർദ്ദം ചെലുത്തിയും കേസ് നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. നീതിക്ക് വേണ്ടി സുപ്രീം കോടതി വരെ പോകുമെന്നും’ ആർഎസ് ശശികുമാർ കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസകരമായ വിധിയാണ് ഇന്ന് ലോകായുക്‌തയിൽ നിന്ന് ഉണ്ടായത്. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിടുകയായിരുന്നു. ഹരജിയിൽ ലോകായുക്‌തയിൽ വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്.
കേസിൽ ജസ്‌റ്റിസുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്നാഭിപ്രായമാണുള്ളത്. ഇതോടെയാണ് അന്തിമവിധി ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമായത്. ജസ്‌റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ടതാണ് ഫുൾ ബെഞ്ച്. കേസിൽ ഫുൾ ബെഞ്ച് വിശദമായ വാദം വീണ്ടും കേൾക്കും. അന്തിമവിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Most Read: ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന് സാധ്യത