കൊച്ചി: ജയിലിന്റെ ഇരുളറകളിൽ നിന്ന് മോചനം ഇല്ലെങ്കിലും, ചിന്തയുടെയും സ്വപ്‌നങ്ങളുടെയും പിന്നാലെയാണ് എറണാകുളം ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണിവർ. വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ‘ഫ്രീഡം കെയർ’ എന്ന പേരിലുള്ള പദ്ധതിക്കാണ് എറണാകുളം ജില്ലാ ജയിലിൽ തുടക്കമായത്.
സ്‌ത്രീകൾക്ക് ഏറെ ആവശ്യമായ സാനിറ്ററി പാഡുകൾ നിർമിക്കുന സന്തോഷത്തിലാണ് ജയിലിലെ വനിതാ അന്തേവാസികൾ. മാർക്കറ്റിലെ ഏത് ബ്രാൻഡിനോടും കിടപിടിക്കാൻ സാധിക്കുന്ന പാഡുകൾ ഇറക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിൽ എത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം 2000ത്തിലേറെ പാഡുകൾ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്‌ഥാനത്തിലാണ് ജയിലിലെ മുഴുവൻ വനിതാ തടവുകാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നത്.
ആദ്യ ശ്രമം വിജയിച്ചാൽ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വനിതാ സ്‌ഥിരം അന്തേവാസികൾ ഉള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയിൽ വകുപ്പ്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാൻഡായി പേരെടുക്കുമെന്ന ആത്‌മവിശ്വാസത്തിലാണ് ഒരുകൂട്ടം വനിതാ അന്തേവാസികൾ.
Most Read: മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ലോകായുക്‌ത വിധി നീളും