തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ഹരജിയിൽ ലോകായുക്‌തയിൽ വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ജസ്‌റ്റിസ് സിറിയക് ജോസഫാണ് വിധി പ്രസ്‌താവിച്ചത്. ഇതോടെ കേസിൽ വിധി നീളുമെന്ന് ഉറപ്പായി.
കേസിൽ ജസ്‌റ്റിസുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്നാഭിപ്രായമാണുള്ളത്. ഇതോടെയാണ് അന്തിമവിധി ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമായത്. ജസ്‌റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ടതാണ് ഫുൾ ബെഞ്ച്. കേസിൽ ഫുൾ ബെഞ്ച് വിശദമായ വാദം വീണ്ടും കേൾക്കും. അന്തിമവിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതോടെ, ലോകായുക്‌ത വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസമായി.
കേസിൽ വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഏപ്രിൽ മുന്നിലേക്ക് കേസ് മാറ്റിയിരിക്കുന്നതിനിടെയാണ് ലോകായുക്‌ത വിധി പറയാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ആരോപിച്ചു സമർപ്പിച്ച ഹരജിയിലാണ് നടപടി. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശി കുമാറാണ് ഹരജിക്കാരൻ.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതും, സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്‌ത കോടതിക്ക് മുന്നിലെത്തിയത്.
Most Read: ‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ തയ്യാർ’; പാർട്ടി മനഃപൂർവം അവഗണിച്ചു- കെ മുരളീധരൻ