വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തന്നെ മനഃപൂർവം അവഗണിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രത്തിലും സപ്‌ളിമെന്റിലും തന്റെ പേരുണ്ടായില്ല.തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലതെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ നേതൃത്വം മനഃപൂർവം അവഗണിച്ചുവെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.
‘ആദ്യം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സംസാരിച്ചു. പിന്നാലെ യുഡിഎഫ് കൺവീനർ എംഎം ഹസൻ, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവരും സംസാരിച്ചു. എന്നാൽ തനിക്ക് മാത്രം അവസരം നൽകിയില്ല. ഇത് അവഗണനയുടെ ഭാഗമാണെന്നും’ കെ മുരളീധരൻ ആരോപിച്ചു.
‘ബോധപൂർവമാണ് തന്നെ മാറ്റിയത്. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ ഞാൻ തയ്യാറാണ്. പാർട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെന്ന് തോന്നിയാൽ അറിയിച്ചാൽ മതി. ഞാൻ ഒന്നിലേക്കും ഇല്ല. ഇക്കാര്യം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്’- മുരളീധരൻ കൂട്ടിച്ചേർത്തു.
കെപിസിസി നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ വെച്ചാണ് മുരളീധരൻ വിവാദത്തിന് തിരി കൊളുത്തിയത്. പ്രസംഗിക്കാൻ അനുവദിക്കാതെ തഴഞ്ഞതിന് പിന്നാലെ ആയിരുന്നു മുരളീധരൻ വേദിയിൽ വെച്ചുതന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് അതൃപ്‌തി അറിയിച്ചത്.
Most Read: രാഹുൽ ഗാന്ധി വയനാട്ടിലെത്തും; കെസി വേണുഗോപാൽ ഇന്ന് ജില്ലയിൽ