വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വായനാട്ടിലെത്തുന്നത്. എന്നാൽ സന്ദർശനത്തിന്റെ തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ചിന് എത്തുമെന്നാണ് സൂചനകൾ. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് വയനാട്ടിൽ എത്തുന്നുണ്ട്.
സന്ദർശത്തിന് മുമ്പായി മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകും. കത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളോടുള്ള ഹൃദയബന്ധം പ്രതിപാദിക്കുന്ന കത്തിൽ, പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളെ ശക്‌തമായി അപലപിക്കുന്നുണ്ട്. എംപി ആണെങ്കിലും അല്ലെങ്കിലും എന്നും എപ്പോഴും വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് രാഹുൽ കത്തിൽ പറയുന്നത്.
രാഹുൽ എത്തുന്ന മുറയ്‌ക്ക് വൻ സമ്മേളനം തന്നെ വയനാട്ടിൽ നടത്താനാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്. എംപി സ്‌ഥാനം നഷ്‌ടമായത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് കത്തെഴുതുമെന്ന് രാഹുൽ ഗാന്ധി വ്യക്‌തമാക്കിയിരുന്നു. വയനാട്ടിലെ ജനങ്ങളുമായി തനിക്ക് ഉള്ളത് കുടുംബ ബന്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം, ഏപ്രിൽ അഞ്ചിന് രാഹുൽ ഗാന്ധി കർണാടകയിലെ കോലാറിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന വിവരവുമുണ്ട്. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് എതിരെയാണ് കോൺഗ്രസ് കോലാറിൽ റാലി സംഘടിപ്പിക്കുന്നത്. 2019ൽ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തെ തുടർന്നാണ് രാഹുലിന്റെ സൂറത്ത് കോടതി ശിക്ഷിച്ചതും, പിന്നാലെ അയോഗ്യനാക്കിയതും.
Most Read: ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന് സാധ്യത