ന്യൂഡെൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ ‘ദഹി’ എന്ന് ചേർക്കണമെന്ന ഉത്തരവ് പിൻവലിച്ചു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. കർണാടകയിലും തമിഴ്‌നാട്ടിലും പ്രതിഷേധം ഉയർന്നതോടെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തീരുമാനം പിൻവലിച്ചത്.
കേർഡ് എന്ന് എഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാമെന്ന് വാർത്താക്കുറിപ്പിലൂടെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചത്. എന്നാൽ, തൈരിൽ ഹിന്ദി കലർത്താനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. പാക്കറ്റിൽ ദഹി എന്ന് നൽകുകയും ബ്രാക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദ്ദേശത്തിന് എതിരേയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘സ്വന്തം സംസ്‌ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരിൽ പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലേക്ക് കര്യങ്ങൾ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്ന് ഇല്ലാതാക്കുമെന്നും’ എംകെ സ്‌റ്റാലിൻ ട്വീറ്റ് ചെയ്‌തിരുന്നു. തൈരിന് പ്രാദേശികമായി പറയുന്ന ‘മൊസരു’ എന്ന വാക്ക് ഉപയോഗിക്കണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് ‘ദഹി’ എന്ന ഹിന്ദി വാക്ക് നൽകാനും കന്നഡ വാക്ക് ബ്രാക്കറ്റിൽ ഉപയോഗിക്കാനും എഫ്എസ്എസ്എഐ നിർദ്ദേശം നൽകിയത്. സമാനമായ നിർദ്ദേശം തമിഴ്‌നാട് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള മാദ്ധ്യമവാർത്ത സഹിതമാണ് എംകെ സ്‌റ്റാലിൻ ട്വീറ്റ് ചെയ്‌തത്. ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ, കേർഡ് എന്നതിനൊപ്പം അതാത് സംസ്‌ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പാദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
Most Read: അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് നികുതി ഇളവുമായി കേന്ദ്രം