തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. കൊറിയര്‍ സര്‍വീസ് ഹോം ഡെലിവറി വിഭാഗത്തില്‍ ഉൾപ്പെട്ടതായതിനാല്‍ അവക്ക് ഇളവുണ്ട്. കൊറിയര്‍ വിതരണത്തിന് തടസമില്ല.
എന്നാല്‍ അത്തരം സ്‌ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് സാധനങ്ങള്‍ കൈപ്പറ്റാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ- കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും.
വനിതാ പോലീസ് സ്‌റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുക. സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്‌ടർ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും.
ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു തടസവുമില്ലാതെ കടന്നുപോകുന്നതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സൗകര്യമൊരുക്കും. ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ നീക്കം തടസപ്പെടാതിരിക്കാന്‍ എല്ലാ ജില്ലകളിലും ഒരു നോഡല്‍ ഓഫീസറെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും. ഓക്‌സിജന്‍ കൊണ്ടുപോകുന്ന ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിന്റെ നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപിയെ നിയോഗിച്ചു.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരം ക്യാമ്പുകളില്‍ ദിവസേന സന്ദര്‍ശനം നടത്തണമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഡിവൈഎസ്‌പിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
National News: അസമിൽ വീണ്ടും ഭൂചലനം