ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനാവാതെ പോലീസ്. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കത്തി ഉപേക്ഷിച്ചെന്ന പറയുന്ന സ്‌ഥലത്തെത്തി വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിഖിലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ വനമേഖലയില്‍ തിരച്ചില്‍ നടത്താനാണ് പോലീസിന്റെ അടുത്ത നീക്കം.
റിമാന്‍ഡിലായി പതിനാലു ദിവസം കഴിഞ്ഞതിനാല്‍ നിഖില്‍ പൈലിയെ ഇനി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ച നിഖിലിനെയും ജെറിന്‍ ജോജോയെയും കോടതിയില്‍ ഹാജരാക്കി വീണ്ടു റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മുഖ്യപ്രതി നിഖില്‍ പൈലി അടക്കമുള്ള അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ 21ആം തീയതിവരെയും കസ്‌റ്റഡിയില്‍ വെക്കാനാണ് കോടതി അനുമതി നൽകിയിരുന്നത്.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി കൊലപ്പെടുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്.
Read also: കാമറൂൺ ദുരന്തം; മരണം 8 ആയി, കുഞ്ഞുങ്ങളടക്കം 50 പേർ ആശുപത്രിയിൽ