യാവോൺഡെ: ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിന് തൊട്ടുമുൻപ് സ്‌റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് പേർ മരിച്ചു. അൻപത് പേർക്ക് പരിക്കേറ്റു. കുഞ്ഞുങ്ങടളക്കം പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കാമറൂൺ തലസ്‌ഥാനമായ യവോൺഡെയിലെ ഒലെംബെ സ്‌റ്റേഡിയത്തിൽ കൊമോറോസ്- കാമറൂൺ പോരാട്ടത്തിന് ഇരമ്പിയെത്തിയ ആരാധകരാണ് ദുരന്തത്തിന് ഇരയായത്. കോവിഡിനെ തുടർന്ന് 60 ശതമാനം പേർക്ക് മാത്രമേ സ്‌റ്റേഡിയത്തിൽ അനുമതി ഉണ്ടായിരുന്നുള്ളൂ. ആതിഥേയരുടെ അഭിമാന പോരാട്ടമായതിനാൽ പിന്നീടത് 80 ശതമാനമായി ഉയർത്തുകയായിരുന്നു.
എന്നാൽ, ആരാധക വൃന്ദം ആർത്തിരമ്പിയെത്തിയത് നിയന്ത്രിക്കാൻ സംഘാടകർക്കായില്ല. ദുരന്തത്തിന്റെ വ്യക്‌തമായ ചിത്രം ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയ്‌ക്ക് ഇനിയും ലഭിച്ചിട്ടില്ല. 2019ൽ നേഷൻസ് കപ്പിന്റെ ആഥിതേയാവകാശം കാമറൂണിന് ലഭിച്ചിരുന്നു. എന്നാൽ, തയ്യാറെടുപ്പുകൾ തീരെ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കാമറൂണിന് ഫിഫ അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും പൂർത്തിയാക്കാത്ത സ്‌റ്റേഡിയം നിർമാണവും കാരണമായി ഫിഫ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു. തുടർന്ന്, ആതിഥേയാവകാശം ഈജിപ്‌റ്റിലേക്ക് മാറ്റി.
Also Read: വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല