യാവുൻഡെ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. കാമറൂണിലെ ഒലെംബെ സ്‌റ്റേഡിയമാണ് ദുരന്തത്തിന് സാക്ഷിയായത്. നാൽപതിലധികം പേർക്ക് പരിക്കേറ്റു.
കൊമോറൊസ് ദ്വീപിനെതിരായ കാമറൂണിന്റെ മൽസരം കാണാനെത്തിയ ആരാധകരാണ് അപകടത്തിൽപ്പെട്ടത്. മൽസരം കാണാനായി സ്‌റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയതാണ് വലിയ ദുരന്തത്തിന് കാരണമായത്.
നിലവിലെ കണക്കുപ്രകാരം ആറ് പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്ന് കാമറൂൺ സെൻട്രൽ റീജിയൺ ഗവർണർ നസേരി പോൾ ബിയ അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും.
60,000 പേരെ ഉൾക്കൊള്ളാവുന്ന സ്‌റ്റേഡിയത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദർശകരുടെ എണ്ണം സർക്കാർ 50,000 ആയി ചുരുക്കിയിരുന്നു. സ്‌റ്റേഡിയത്തിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
Most Read: സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം