ഇടുക്കി: പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം. പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിന്റെ മുരിക്കാശ്ശേരിയിലെ പ്രസ്‌താവന ഗൂഢാലോചന വ്യക്‌തമാക്കുന്നതാണ്.
ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞു. ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുക്കാനായി സിപിഎം നിയമപരമായി നീങ്ങും. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ ധീരജിന്റെ പിതാവ് രാജേന്ദ്രൻ കേസ് ഫയൽ ചെയ്യുമെന്ന് സിപിഎം അറിയിച്ചു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യു പ്രസംഗത്തിൽ പറഞ്ഞത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആയിരുന്നു വിവാദ പരാമർശം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.
Most Read: സ്വപ്‌നയ്‌ക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ