തിരുവനന്തപുരം: ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയുമായി എത്തിയ ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ‘ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്’ എന്നാണ് നിഖില്‍ പൈലിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെ എംഎം മണി വിശേഷിപ്പിച്ചത്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നിഖില്‍ പൈലിക്ക് ജാമ്യം അനുവദിച്ചതില്‍ ഡീന്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. പ്രതിക്ക് നിയമ സഹായം നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും ഡീന്‍ പോസ്‌റ്റില്‍ പറഞ്ഞിരുന്നു.
കൊലക്കേസ് പ്രതിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. എംപിക്കെതിരെ എസ്എഫ്‌ഐ ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പ്രതിഷേധവും ജനകീയ വിചാരണയും സംഘടിപ്പിച്ചു.
ജനുവരി 10ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടയിലാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ധീരജിനെ നിഖില്‍ പൈലിയും സംഘവും കുത്തിക്കൊന്നത്. കഴിഞ്ഞദിവസമാണ് കേസിലെ ഒന്നാംപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിലിന് ജാമ്യം ലഭിച്ചത്. കേസിലെ രണ്ടുമുതല്‍ ആറുവരെ പ്രതികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ ജെറിന്‍ ജോജോ(22), ജിതിന്‍ തോമസ് ഉപ്പുമാക്കല്‍(24), ടോണി എബ്രഹാം തേക്കിലക്കാടന്‍(23), നിതിന്‍ ലൂക്കോസ്(25), സോയിമോന്‍ സണ്ണി(28) എന്നിവര്‍ക്ക് കഴിഞ്ഞ 19ന് ജാമ്യം ലഭിച്ചിരുന്നു.
Most Read: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും