കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സുരക്ഷക്കായി ഇഡി സംസ്‌ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ വ്യക്‌തമാക്കി. നേരത്തെ കോടതിയിൽ 164 മൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.
താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പോലീസ് നിരീക്ഷിക്കുകയാണെന്നും പോലീസിനെ പിൻവലിക്കണമെന്നും ആയിരുന്നു ആവശ്യം. അതേസമയം, ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചന കേസിൽ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അ൦ഗീകരിച്ചിരുന്നില്ല.
വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹരജിയും വെള്ളിയാഴ്‌ച പരിഗണിക്കുന്നുണ്ട്.
Read Also: ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം