ഗാന്ധിനഗർ: തെരുവിൽ നോൺ വെജ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവ്, മുൻസിപ്പൽ കോർപറേഷൻ നടപടിയെ വിമർശിച്ചത്. പാർട്ടിക്ക് അധികാരമുള്ളതുകൊണ്ടോ അല്ലെങ്കിൽ ഏതാനും പേരുടെ ഈഗോയുടെ പേരിലോ നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത് എന്ന് ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവ് പറഞ്ഞു.
“എന്താണു നിങ്ങളുടെ പ്രശ്‌നം? നിങ്ങൾക്ക് നോൺ വെജ് ഭക്ഷണം ഇഷ്‌ടമല്ല. അത് നിങ്ങളുടെ വിഷയം. ഞാൻ എന്താണ് കഴിക്കുന്നതെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാനാകും? ഞാൻ വീടിന് പുറത്ത് എന്ത് കഴിക്കണമെന്ന് നാളെ നിങ്ങൾ തീരുമാനിക്കുമോ?”- ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവ് ചോദിച്ചു.
“മുനിസിപ്പൽ കോർപറേഷനെ എന്താണ് വേദനിപ്പിക്കുന്നത് (തെരുവുകച്ചവടക്കാർ സസ്യേതര ഭക്ഷണം വിൽക്കുമ്പോൾ)?” കോർപ്പറേഷൻ കമ്മീഷണറെ വിളിച്ച് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ചോദിക്കൂ. ഇങ്ങനെയാണെങ്കിൽ പ്രമേഹത്തിന് കാരണമാകുന്നതിനാൽ കരിമ്പ് ജ്യൂസ് കഴിക്കരുതെന്ന് അവർ നാളെ പറയില്ലേ? അല്ലെങ്കിൽ കാപ്പി കുടിക്കരുത്, അത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയില്ലേ?”- ജസ്‌റ്റിസ് ചോദിച്ചു.
എന്നാൽ നോൺ വെജ് ഭക്ഷണ വിൽപനക്കെതിരെയല്ല നടപടിയെന്നും റോഡ് കയ്യേറിയ കച്ചവടക്കാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്നും മുൻസിപ്പൽ കോർപറേഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഏതെങ്കിലും ഒരു വിഭാഗം കച്ചവടക്കാർക്ക് എതിരെ മാത്രമല്ല നടപടി സ്വീകരിച്ചത്. ഇത് വിവിധ കോടതി ഉത്തരവുകളുടെ അടിസ്‌ഥാനത്തിലാണ് ചെയ്‌തത്. നിയമത്തിന്റെ പിൻബലത്തിലാണ് കോർപറേഷൻ നടപടിയെന്നും മുൻസിപ്പൽ കോർപറേഷൻ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി.
ഗുജറാത്തിലെ രാജ്‌കോട്ട്, അഹമ്മദാബാദ് കോർപറേഷനുകളാണ് നോൺ വെജ് ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. പരസ്യമായി മാംസാഹാരം വിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. നിയമപരമായി മുന്നറിയിപ്പ് നൽകാതെ ഏകപക്ഷീയമായി കച്ചവടക്കാരെ ഒഴിപ്പിക്കുകയായിരുന്നു.
Most Read: ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു