ഇടുക്കി: മറയൂരിൽ ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്. മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുവിലക്ക്. ഊരിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ ബീഫ് കഴിച്ചെന്നതാണ് ഇവർക്കുമേൽ ആരോപിക്കുന്ന ‘കുറ്റം’.
യുവാക്കൾ ടൗണിലെ ഹോട്ടലുകളിൽ പോയി ബീഫ് കഴിക്കുന്നതും മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്‌ത കഴിക്കുന്നതും പതിവാണെന്ന് ഊരുകൂട്ടം ആരോപിക്കുന്നു. വിലക്ക് വന്നതോടെ വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നാണ് യുവാക്കൾ പറയുന്നത്.
ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കൾ കഴിയുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും യുവാക്കൾ പറയുന്നു.
കുട്ടികളെ നോക്കാൻ പറ്റുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും ഊരുവിലക്കപ്പെട്ട യുവാക്കളിലൊരാളായ അറുമുഖൻ പറഞ്ഞു. ഊരുവിലക്കിയതോടെ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. ശത്രുക്കളെ പോലെയാണ് പലരും പെരുമാറുന്നത്. എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. റിപ്പോർട് കിട്ടിയ ശേഷം നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
Most Read: വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാൽ നാളെ രേഖകൾ ഹാജരാക്കണം