ന്യൂഡെൽഹി: സ്‌കൂളിൽ ബീഫ് കൊണ്ട് വന്നതിന് അസമിൽ പ്രധാനാധ്യാപികയെ അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസയെയാണ് അറസ്‌റ്റ് ചെയ്‌തത്. ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് കൊണ്ട് വന്നതിന് പിന്നാലെയാണ് സ്‌കൂളിലെ ചില സംഘ്പരിവാർ അനുഭാവികളായ ജീവനക്കാരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രധാനാധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ മെയ് 14ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഉച്ചഭക്ഷണ സമയത്ത് അധ്യാപിക കൊണ്ടുവന്ന ബീഫ് ജീവനക്കാരോട് വിളമ്പാൻ ആവശ്യപ്പെട്ട സമയത്ത് രണ്ട് സംഘ്പരിവാർ അനുഭാവികളായ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ അധ്യാപകർ പ്രതിഷേധിക്കുകയും മറ്റ് ജീവനക്കാർക്കൊപ്പം ലഖിംപൂർ പോലീസ് സ്‌റ്റേഷനിൽ അധ്യാപികയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
ഐപിസി സെക്ഷൻ 153എ, 295എ എന്നിവ പ്രകാരമാണ് പ്രധാനാധ്യാപകനെതിരെ കേസെടുത്തത്. നിലവിൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം അധ്യാപികയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അസമിൽ നിലവിൽ ഗോവധ നിരോധന നിയമം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ 2021 പാസാക്കിയ കശാപ് നിരോധന ബിൽ അനുസരിച്ച് ഹിന്ദു, ജൈന, സിഖ് വിഭാഗക്കാരും ഇതര സസ്യഭോജികളും താമസിക്കുന്നിടങ്ങളിൽ മാംസ വിൽപനക്ക് നിരോധമുണ്ട്.
Read also: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു; യുവതിക്ക് തടവുശിക്ഷ