തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ ലോകായുക്‌ത വാദം തുടങ്ങി. ഡോക്‌ടറേറ്റ് നേടിയത് വ്യാജമായതിനാൽ ഷാഹിദയ്‌ക്ക് വനിതാ കമ്മീഷൻ അംഗമായി തുടരാൻ അർഹതയില്ലെന്ന് പരാതിക്കാരി വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ വാദിച്ചു. ഡോക്‌ടറേറ്റ് വ്യാജമല്ലെന്ന് ഷാഹിദ വാദിച്ചതോടെ നാളെ മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ലോകായുക്‌ത.
തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നാണ് ഷാഹിദയ്‌ക്കെതിരായ ആരോപണം. എന്നാൽ, കസാഖിസ്‌ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്‌ളിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദയുടെ അവകാശവാദം. സാമൂഹിക രംഗത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് നൽകിയ ഓണററി ഡോക്‌ടറേറ്റ് ആണിതെന്നും ഷാഹിദ അവകാശപ്പെട്ടിരുന്നു.
2009ലും 2011ലും തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വെച്ചതിൽ പിഴവുണ്ടായെന്ന് ഷാഹിദ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ ഡിഗ്രി കേരള സർവകലാശാലയിൽ നിന്നല്ലെന്നും അണ്ണാമലൈ സർവകലാശാലയിൽ നിന്നാണെന്നും ഷാഹിദ ലോകായുക്‌തക്ക് സമർപ്പിച്ച സത്യവാങ് മൂലത്തിൽ വിശദീകരിച്ചു. സത്യസന്ധത ബോധ്യപ്പെടുത്തണമെങ്കിൽ ഷാഹിദ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ലോകായുക്‌ത നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു.
അതേസമയം, വ്യാജ വിദ്യാഭ്യാസ യോഗ്യതയുടെയും രേഖകളുടെയും പിൻബലത്തിൽ ഷാഹിദ കമാൽ ജനങ്ങളെ പറ്റിക്കുന്നു എന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഷാഹിദ ഡിഗ്രി പാസായിട്ടില്ലെന്ന കേരള സർവകലാശാലയുടെ വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലായിരുന്നു അഖിലയുടെ ആരോപണം. ഡിഗ്രി പോലും പാസാകാത്ത ഷാഹിദക്ക് ഡോക്‌ടറേറ്റ് എങ്ങനെ കിട്ടിയെന്ന ചോദ്യം അഖില മാദ്ധ്യമങ്ങൾക്ക് മുന്നിലും ആവർത്തിച്ചിരുന്നു.
Also Read: സമരം തുടരുന്ന പിജി ഡോക്‌ടർമാര്‍ക്ക് എതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി