തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്‌ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പിജി ഡോക്‌ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്‌ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.
എന്നാല്‍ പിജി ഡോക്‌ടര്‍മാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവകുകയും ചെയ്‌തു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്‌ടര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കോവിഡ് ചികിൽസയിലും മനഃപൂര്‍വം തടസം സൃഷ്‌ടിക്കുന്ന സാഹചര്യമാണുള്ളത്; മന്ത്രി പറഞ്ഞു.
പിജി ഡോക്‌ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ജനങ്ങളുടെ ചികിൽസ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിൻമാറണമെന്ന് പറഞ്ഞ മന്ത്രി അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്നും അറിയിച്ചു.
Most Read: ‘ബാല കേരളം’; കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി