ഷില്ലോങ്: ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്നും ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്‌ടമുള്ളതും കഴിക്കാമെന്നും ബിജെപിയുടെ മേഘാലയയിലെ നേതാവും മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. മട്ടണ്‍, ചിക്കന്‍, മീൻ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോൽസാഹിപ്പിക്കും. ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായ ഇദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്. അസമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയയെ ബാധിക്കില്ലെന്നും ബിജെപി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം അസം-മിസോറാം അതിര്‍ത്തി പ്രശ്‌നത്തിലും മേഘാലയ മന്ത്രി പ്രതികരിച്ചു. ഇത്തരം അതിര്‍ത്തി തര്‍ക്കങ്ങള്‍ അസമുമായി മേഘാലയക്കും ഉണ്ടെന്നും, മിസോറാം ചെയ്‌ത രീതിയിലുള്ള പോലീസ് നടപടി ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അത് സംഘര്‍ഷത്തിനുള്ള ആഹ്വാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: ഐഎൻഎൽ ഓഫീസിലേക്ക് പ്രവേശനമില്ല; വഹാബ് പക്ഷത്തെ വിലക്കി കോടതി