മലപ്പുറം: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് പൊട്ടിപ്പുറപ്പെട്ട പരസ്യ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. ഒരു വലിയ പാർടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് അഭിപ്രായ ഭിന്നതയിലേക്ക് പോകരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പരസ്യമായ വിഴുപ്പലക്കലിലേക്ക് പാർടി പോകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും സാദിഖലി തങ്ങള്‍ മുന്നറിയിപ്പ് നൽകി. കോണ്‍ഗ്രസില്‍ ഇതിന് മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാർടി നേതൃത്വം വിഷയം ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ആര്‍എസ്‌പി പോലുള്ള ഘടക കക്ഷികളുടെ നിലപാടുകള്‍കൂടി കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് എംഎൽഎ എംകെ മുനീറും ആവശ്യപ്പെട്ടു. പാർടിയുടെ ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനുള്ള ശക്‌തി കോണ്‍ഗ്രിസിനുണ്ട്. എന്നാൽ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്‌പിയെ സംബന്ധിച്ച് ചില പ്രയാസങ്ങളുണ്ടെന്നത് വസ്‌തുതയാണ് എന്ന് കെ മുരളീധരനും പറഞ്ഞിരുന്നു. അവര്‍ മൽസരിച്ച അഞ്ച് സീറ്റില്‍ ഒന്നില്‍ പോലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. തോല്‍വിയിലെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉണ്ടെന്ന് അവര്‍ പറയുന്നു. ചര്‍ച്ച ചെയ്‌ത് കാര്യങ്ങള്‍ പരിഹരിക്കുമെന്നും ആര്‍എസ്‌പിയെ കാലുവാരിയ ഒരു കോണ്‍ഗ്രസുകാരനും പാർടിയിലുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.
Most Read: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണം; ഹൈക്കമാന്‍ഡിന് പരാതി