വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു.
ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രി മോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായമെന്നാണ് വൈറ്റ് ഹൗസിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ ബൈഡൻ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡണ്ടായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചർച്ചയായിരുന്നു ഇത്. ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണ്. കോവിഡും കാലാവസ്‌ഥാ വ്യതിയാനവും പ്രതിസന്ധികളാണ്. നാൽപത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ- അമേരിക്കൻ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്‌തിപ്പെടുത്തുന്നതെന്നും ബൈഡൻ പറഞ്ഞു.
സൗഹൃദം കൂടുതൽ ശക്‌തമാക്കാൻ വിത്തുപാകിയെന്ന് ആയിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യ- യുഎസ് ബന്ധം വിപുലമാക്കും. 2014ലും 2016ലും ബൈഡനുമായി ആശയവിനിമയം നടത്തിയത് മോദി ഓർമിപ്പിച്ചു. ചൈനീസ് വെല്ലുവിളി നേരിടാനുള്ള ക്വാഡ് കൂട്ടായ്‌മ യോഗത്തിൽ ബൈഡനും മോദിക്കുമൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും പങ്കെടുത്തു.
ലോകഹിതത്തിനായുള്ള ശക്‌തിയായി ക്വാഡ് വർത്തിക്കുമെന്ന് മോദി പറഞ്ഞു. കൂട്ടായ്‌മയുടെ ഭാഗമായി 100 കോടി വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുമെന്ന് ബൈഡൻ പറഞ്ഞു. വിദ്യാർഥികൾക്ക് ക്വാഡ് സ്‌കോളർഷിപ് നൽകാനും തീരുമാനമായി.
Also Read: കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍