കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അതിനാൽ ചോദ്യം ചെയ്യലിനായി ഇരുവരെയും 6 ദിവസം കൂടി കസ്‌റ്റഡിയിൽ നൽകണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലും റിനു മറിയം തോമസുമാണ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായത്. ഇവരുടെ ഓസ്‌ട്രേലിയയിലുള്ള നിക്ഷേപത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികൾ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണെന്നും ഇഡി വ്യക്‌തമാക്കി.
പ്രതികളുടെ കസ്‌റ്റഡി കാലാവധി ബുധനാഴ്‌ച അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇഡി ഇക്കാര്യം കോടതിയിൽ വ്യക്‌തമാക്കിയത്. അതേസമയം കേസിൽ കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ബ്രാഞ്ചിൽ സിബിഐ പരിശോധന നടത്തി ഡിജിറ്റൽ തെളിവുകളും, ഇടപാട് രേഖകളും ശേഖരിച്ചതായാണ് വിവരം. കേസിൽ സംസ്‌ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളിൽ റെയ്‌ഡ് നടത്താനാണ് സിബിഐ തീരുമാനം.
ഇടപ്പള്ളിയിലുള്ള ബ്രാഞ്ചിൽ മാത്രം 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ഇവിടെ നിന്ന് മാത്രം 67 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. 1,600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് ആരോപണം. കൂടാതെ ഈ തട്ടിപ്പിൽ 20,000 നിക്ഷേപകരാണ് ഇരയായതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തി ശേഖരിച്ച പണം ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ് പ്രതികൾ കടത്തിയതെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി.
Read also: ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്