തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ റിപ്പോർട് സിബിഐക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫിനാന്‍സ് സ്‌ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്‌ഥാവര ജംഗമ വസ്‌തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോർട് സിബിഐക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആന്റ് സെഷന്‍സ് കോടതിയെ ബഡ്‌സ് ആക്‌ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. തട്ടിപ്പിന് ഇരയായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പിന് ഇരയായവരുടെ തുക വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് സബ്‌മിഷനിൽ ആവശ്യപ്പെട്ടത്. ചിട്ടി കമ്പനി ഉടമകള്‍ മുപ്പതിനായിരത്തോളം പേരില്‍ നിന്നും 2000 കോടിയോളം രൂപയാണ് തട്ടിയെടുത്തതെന്നും പെന്‍ഷന്‍ തുകയും സ്‌ഥലം വിറ്റുകിട്ടിയ പണവും മറ്റും നിക്ഷേപിച്ച പാവങ്ങളും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
പോപ്പുലര്‍ ഫിനാന്‍സ് സ്‌ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും ബിനാമികളായി പ്രവര്‍ത്തിക്കുന്നവരുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍, സ്‌ഥാവര ജംഗമ സ്വത്തുക്കള്‍, പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകളില്‍ ഉള്ള പണം, സ്വർണം, ആഡംബര കാറുകള്‍, മറ്റു വസ്‌തുക്കള്‍ എന്നിവ കാലഹരണപ്പെട്ടു പോകുന്നതിനു മുന്‍പായി കണ്ടുകെട്ടി, ലേലം ചെയ്‌ത് തട്ടിപ്പിന് ഇരയായവർക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Most Read: പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു